അയോധ്യ: അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിനുള്ളിൽ ഒളിക്ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ജാനി ജയ്കുമാർ എന്നയാളാണ് അയോധ്യ ക്ഷേത്രത്തിലെ ചിത്രങ്ങൾ പകർത്തിയതിനു പോലീസിന്റെ പിടിയിൽ ആയത്.
സൺഗ്ലാസിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു യുവാവ് ഫോട്ടോകൾ പകർത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാൽ ക്ഷേത്രത്തിൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഏർപ്പെടുത്തിയ നിരോധനം പ്രതി ലംഘിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്യാമറ ഘടിപ്പിച്ച സൺഗ്ലാസുകൾ ഉപയോഗിച്ച് യുവാവ് ഫോട്ടോയെടുക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ക്യാമറയിലെ ലൈറ്റ് മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് കുടുങ്ങിയത്.
ഇരുവശത്തും ക്യാമറകളും ചിത്രങ്ങൾ പകർത്താനുള്ള ബട്ടണും ഘടിപ്പിച്ച കണ്ണടകൾക്ക് ഏകദേശം 50,000 രൂപ വിലമതിക്കുമെന്ന് പോലീസ് സൂപ്രണ്ട് ബൽരാമചാരി ദുബെ പറഞ്ഞു.
യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്എസ്എഫ് സൈനികനായ അനുരാഗ് ബാജ്‌പേയ്‌ക്ക് ജോലിയിലെ മികവിനു പാരിതോഷികം സമ്മാനിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.