മരണം ഉറപ്പിക്കാനായി ആശുപത്രിയിലേക്കും പോയിരുന്നു: ബാബ സിദ്ദിഖ് വധക്കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ശിവകുമാര്‍

നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

New Update
Baba Siddique murder case

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ വെടിവച്ചു വീഴ്ത്തിയ ശേഷം അദ്ദേഹത്തിന്റെ മരണം ഉറപ്പിക്കാനായി ലീലാവതി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യപ്രതി ശിവകുമാര്‍ ഗൗതം. വെടിവയ്പ്പിന് ശേഷം നേതാവിന്റൈ സ്ഥിതിയെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് ആശുപത്രിയിലേക്ക് പോയതെന്ന് ഇയാള്‍ പറഞ്ഞു. 

Advertisment

സംഭവത്തിന് ശേഷം ബാബ സിദ്ദിഖിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശിവകുമാര്‍ ഗൗതമിനെ കണ്ടെത്താന്‍ മുംബൈ പോലീസിനെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇയാളുടെ നാല് അടുത്ത സുഹൃത്തുക്കളാണ്.

മുംബൈ ക്രൈംബ്രാഞ്ചും ഉത്തര്‍പ്രദേശ് പോലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ഗൗതമിനെയും അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിംഗ് എന്നിവരെയും നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള ഉത്തര്‍പ്രദേശിലെ നന്‍പാറ മേഖലയില്‍ നിന്നും ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ 12 ന് മുംബൈയിലെ ബാന്ദ്രയിലാണ് 66 കാരനായ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്. നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വെടിവയ്പ്പിന് ശേഷം ഷര്‍ട്ട് മാറിയ കൊലയാളി ആശുപത്രിക്ക് പുറത്ത് ജനക്കൂട്ടത്തിനിടയില്‍ 30 മിനിറ്റ് നിന്നു. സിദ്ദിഖിന്റെ നില അതീവഗുരുതരമാണെന്ന് അറിഞ്ഞയുടന്‍ അവിടം വിട്ടു. കൊലപാതകം നടത്തിയ പ്രതി ശിവകുമാര്‍ ഏറെ നേരം ബാന്ദ്രയുടെ പരിസരത്ത് താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Advertisment