ബംഗളൂരു: ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി തോടാൻ അവകാശമുണ്ടെന്ന് കർണ്ണാടക ആരോഗ്യ വകുപ്പ്.
ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023 ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് പുതിയ ഉത്തരവുമായി കർണ്ണാടക ആരോഗ്യവകുപ്പ് രംഗത്തെത്തി.
രോഗമുക്തി ഉണ്ടാവില്ല എന്നുറപ്പുള്ളതും കാലങ്ങളായി കോമയിലോ അനാങ്ങാനാവാതെയോ ഒക്കെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ഈ നയം ഉപയോഗിച്ച് ദയാവധത്തിനു അപേക്ഷ നൽകാവുന്നതാണ്.
പക്ഷെ രണ്ട് തലത്തിലുള്ള കൃത്യമായ വൈദ്യ പരിശോധനയിലൂടെയും കോടതി ഉത്തരവോടെയും മാത്രമേ ഇത് ദയാവധം നടപ്പാക്കാൻ സാധിക്കു എന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണം എന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാമെന്നും ഇന്നലെ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
ദയാവധത്തിനു അനുമതി ലഭിക്കാൻ ആദ്യം കുടുംബമോ അല്ലെങ്കിൽ ബോധാവസ്ഥയിലുള്ള രോഗിയോ അപേക്ഷ നൽകണം. ആദ്യ ഘട്ടത്തിൽ മൂന്നു ഡോക്ടർമാരുടെ പാനൽ ഉണ്ടാക്കി അവർ റിപ്പോർട്ട് തയ്യാറാക്കണം.
രണ്ടാം ഘട്ടത്തിൽ ഈ മെഡിക്കൽ പാനലിൽ ഒരു സർക്കാർ ഡോക്ടറെ ഉൾപ്പെടുത്തി ആ റിപ്പോർട്ട് പരിശോധിക്കും.
പൂർണമായു രോഗി സ്വബോധത്തോടെയാണോ ഈ നിർദ്ദേശം മുന്നോട്ട് വച്ചത് എന്നതടക്കം ഈ റിപ്പോർട്ടിൽ ഉണ്ടാവണം. ഇനി രോഗിയല്ല കുടുംബമാണ് ഈ അപോക്ഷ നൽകിയത് എങ്കിൽ ആ ആവശ്യം അംഗീകരിക്കാവുന്നതാണോ എന്നത് രണ്ടാം ഘട്ട പരിശോധനയിലാണ് ഉറപ്പ് വരുത്തുക.
അതിനു ശേഷം അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. കോടതി ഇത് വിശദമായി പരിഗണിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ ഉത്തരവ് നൽകുക.
ശേഷം മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ജീവൻ രക്ഷാ മരുന്നുകളോ ഉപകരണങ്ങളോ പതുക്കെ പിൻവലിക്കുക മാത്രമാണ് ചെയ്യുക.
ഭാവിയിൽ കിട്ടപ്പിലാകുകയോ സ്വബോധമില്ലാത്ത അവസ്ഥയിലാകുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് വ്യക്തികൾക്ക് മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രം ഉണ്ടാക്കി വയ്ക്കാമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സ്വയം തീരുമാനമെടുക്കാൻ ആവാത്ത അവസ്ഥയുണ്ടായാൽ തനിക്ക് വേണ്ടി തീരുമാനങ്ങളെടുക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്താം. നിയമ പ്രകാരമായിരിക്കണം മെഡിക്കൽ വിൽപത്രം തയ്യാറാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.