/sathyam/media/media_files/aFaSYUnhCWb53xsQgjWK.jpg)
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മലയിടിഞ്ഞു കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേയ്ക്ക് കടന്നു. ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ലോഹവസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക.
സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പരിശോധന പുഴയിൽ കേന്ദ്രീകരിക്കുന്നത്. റഡാർ പരിശോധയിൽ സിഗ്നൽ കിട്ടിയ അതേ സ്ഥലത്തുനിന്നാണ് സോണാർ പരിശോധനയിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ വലിയ വസ്തു സംബന്ധിച്ചു രണ്ട് നിഗമനങ്ങളാണ് സൈന്യത്തിനുള്ളത്. അർജുൻ്റെ ലോറി അല്ലെങ്കിൽ പുഴയിലേക്ക് മറിഞ്ഞ ടവറോ ആകാം ഇതെന്നാണ് നിഗമനം. അതേസമയം ചൊവ്വാഴ്ച നടന്ന തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ടോടെ തടസ്സപ്പെട്ടു. നേവിയുടെ സ്കൂബ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കു കാരണം തിരച്ചിൽ അവസാനിപ്പിച്ചു. ഇടവിട്ടുള്ള കനത്ത മഴ മൂലം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാകുന്നുണ്ട്.
മലയാളിയായ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലും സംഘവും ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും. അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണെന്നും ഡ്രോൺ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതമെന്നും എം ഇന്ദ്രബാൽ മാധ്യമങ്ങളോട് പറഞ്ഞു.