/sathyam/media/media_files/2025/10/23/kobbari-hori-habba-2025-10-23-23-21-06.png)
ബംഗളൂരു: ഹാവേരി ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച പരമ്പരാഗത 'കൊബ്ബാരി ഹോരി ഹബ്ബ'യിൽ മൂന്നിടങ്ങളിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു.
ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹവേരി താലൂക്കിലെ ദേവിഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24) എന്നിവരാണ് മരിച്ചത്.
ദീപാവലി ഉത്സവത്തിന്റെ ഭാഗമായി കർണാടകയിലെ ശിവമൊഗ്ഗ, ഹാവേരി, ഉത്തര കന്നട ജില്ലകളിലാണ് ഈ കായിക വിനോദം പ്രധാനമായും നടക്കുന്നത്.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന്റെ മറ്റൊരു രൂപമാണ് ഹോരി ഹബ്ബ , ഹട്ടി ഹബ്ബ എന്നും അറിയപ്പെടുന്ന കൊബ്ബാരി ഹോറി മത്സരം ഒരു ഗ്രാമീണ കായിക വിനോദമാണ്.
വിരമിച്ച ഹെസ്‌കോം ജീവനക്കാരനായ ചന്ദ്രശേഖർ ഹാവേരിയിലെ പഴയ പിബി റോഡിലൂടെ നടക്കുമ്പോൾ വീരഭദ്രേശ്വർ ക്ഷേത്രത്തിന് സമീപം മത്സരത്തിൽ പങ്കെടുത്ത ഒരു കാള റോഡിലേക്ക് ഓടിക്കയറി കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഹാവേരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഹാവേരി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഹാവേരി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവിഹൊസൂർ ഗ്രാമത്തിൽ നടന്ന മറ്റൊരു സംഭവത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത കാള പരിഭ്രാന്തിയോടെ ഗ്രാമത്തിലെ വീടിനടുത്തുള്ള ഉയർത്തിയ പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഗാനിസാബിനെ ആക്രമിച്ചു.
കാളയുടെ കൊമ്പ് അദ്ദേഹത്തിന്റെ കഴുത്തിലും നെഞ്ചിലും തുളച്ചുകയറി. പരിക്കേറ്റതിനെത്തുടർന്ന് ഹാവേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
അദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിലവള്ളി ഗ്രാമത്തിലാണ് മൂന്നാമത്തെ മരണം സംഭവിച്ചത്.
കാണികൾക്കിടയിലേക്ക് കയറിയ കാളയുടെ ആക്രമണത്തിൽ നെഞ്ചിലും തലക്കും ഗുരുതരമായി പരിക്കേറ്റ ഭരതിനെ ഹാവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പരിപാടിക്ക് സംഘാടകർ അനുമതി വാങ്ങിയിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും എസ്പി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us