ബംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടപടി കടുപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
അപകടത്തെ തുടർന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.
പൊലീസ് കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറെയും ഉൾപ്പടെയാണ് സസ്‌പെൻഡ് ചെയ്തത്.
അടുത്ത നടപടി ആർസിബി ഉൾപ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ 105, 115, 118, 190,132, 125(12), 142, 121 എന്നീ വകുപ്പുകൾ പ്രകാരമാണ് ആർസിബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
അതേസമയം പുറത്ത് ആരാധകർ ജീവനായി പിടയുമ്പോൾ സ്റ്റേഡിയത്തിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്‌സിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.