ബെംഗളുരു: ബെംഗളുരുവിലെ രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പെട്ടെന്നുണ്ടാകുന്ന സ്ഫോടനത്തിൽ ഭയന്ന് ആളുകൾ ചിതറി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. നടന്നത് ബോംബ് സ്ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്.
സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ട്. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ പ്രശസ്തമായ ഭക്ഷണകേന്ദ്രമാണ് രാമേശ്വരം കഫേ. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.