മധ്യപ്രദേശിൽ കർഷകനെ ബിജെപി നേതാവും സംഘവും ചേർന്ന് അടിച്ചുകൊന്നു. കർഷകനെ ക്രൂരമായി ആക്രമിച്ച ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി

ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികൾ വലിച്ചിഴച്ച് മർദിച്ചു. ആയുധധാരികളായ പ്രതികൾ ഇവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. 

New Update
images (1280 x 960 px)(473)

ഭോപ്പാൽ:മധ്യപ്രദേശിൽ കർഷകനെ ബിജെപി നേതാവും സംഘവും ചേർന്ന് അടിച്ചുകൊന്നു. ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ക്രൂരത. 

Advertisment

40കാരനായ രാംസ്വരൂപ് ധകഡ് ആണ് കൊല്ലപ്പെട്ടത്. ബിജെപി ബൂത്ത് കമ്മിറ്റി പ്രസി‍ഡന്റും ഗുണയിലെ കിസാൻ മോർച്ചാ മുൻ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും സംഘവുമാണ് പ്രതി.


രാംസ്വരൂപും ഭാര്യയും ഇദ്ദേഹത്തിന്റെ വയലിലൂടെ നടക്കുമ്പോൾ മഹേന്ദ്രനാഗറും 14 പേരടങ്ങുന്ന സംഘവും ഇവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. 


വലിയ വടികളും ഇരുമ്പു കമ്പികളും കൊണ്ട് കർഷകനെ ക്രൂരമായി ആക്രമിച്ച ഇവർ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ആക്രമണം കണ്ട് പിതാവിനെ രക്ഷിക്കാനെത്തിയ രാംസ്വരൂപിന്റെ പെൺമക്കൾക്കും മർദനമേറ്റു. 

ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികൾ വലിച്ചിഴച്ച് മർദിച്ചു. ആയുധധാരികളായ പ്രതികൾ ഇവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. 


ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, ആക്രമണം, സ്ത്രീകളെ അപമാനിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫത്തേഹ്ഗഢ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരി‌‌ക്കുന്നത്.


രാജസ്ഥാനിലെ പച്ഛൽവാഡ സ്വദേശി കനയ്യ നാഗർ എന്നയാളും രാംസ്വരൂപും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ വിവേക് അസ്താന പറഞ്ഞു. 

'പച്ഛൽവാഡയിലെ ആറ് ബീഘ ഭൂമിയുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശത്രുത മൂലമാണ് കനയ്യ, മഹേന്ദ്ര, മറ്റ് 13-14 പേർ എന്നിവർ രാംസ്വരൂപിനെ ആക്രമിച്ചത്. 


ഗുരുതരമായി പരിക്കേറ്റ രാംസ്വരൂപിന്റെ ശരീരത്തിലൂടെ പ്രതി വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഇതേതുടർന്ന് കർഷകൻ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.


ബിജെപി ‌ജില്ലാ പ്രസിഡന്റ് ധർമേന്ദ്ര സിക്കർവാർ മഹേന്ദ്ര നാഗറിന് പാർട്ടിയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. മഹേന്ദ്രയെ ബിജെപിയിൽ നിന്ന് ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ധർമേന്ദ്ര സിക്കർവാർ പറഞ്ഞു. 

Advertisment