ഭോപ്പാൽ: മധ്യപ്രദേശിലെ സിഗ്രോളി ജില്ലയില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പൊലീസ് തടഞ്ഞു നിര്‍ത്തിയ ഇരുപതുകാരന്‍ ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറി ആത്മഹത്യ ഭീഷണി മുഴക്കി.
ചെല്ലാന്‍ അടയ്ക്കാതിരിക്കാനായിരുന്നു ഈ കടുംകൈ. പൊലീസുകാര്‍ ചെല്ലാനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് യുവാവ് ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്.
23കാരനായ ഓം പ്രകാശ് എന്ന യുവാവിനെയാണ് പൊലീസ് തടഞ്ഞ് നിര്‍ത്തിയത്. ഇയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലായിരുന്നതിന് പുറമേ, കൈയില്‍ ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലായിരുന്നെന്നും പരിശോധനയില്‍ പൊലീസിന് മനസിലായി.
ഉദ്യോഗസ്ഥര്‍ ചെല്ലാന്‍ എഴുതുന്നതിനിടയില്‍ പോസ്റ്റില്‍ വലിഞ്ഞ് കയറിയ ഓം ഉച്ചത്തില്‍ അലറുകയും താന്‍ ജീവിതെ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ട്രാഫിക്ക് ഇന്‍ചാര്‍ജ് ദീപേന്ദ്ര സിംഗ് കുശ്വാഹ വ്യക്തമാക്കി.
ഇതിന് പിന്നാലെ വലിയൊരു ആള്‍ക്കൂട്ടം അവിടെ തടിച്ചുകൂടി. ഒരു മണിക്കൂറോളം എല്ലാവരും ആശങ്കയിലായി. ഒടുവില്‍ പൊലീസുകാരും പ്രദേശവാസികളും യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയായിരുന്നു.