ഭുവനേശ്വര്‍: ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചകേസിൽ പിടിയിലായ മോഷ്ടാവിനു ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ഒറിസ ഹൈക്കോടതിയാണ് മോഷ്ടാവിനു ജാമ്യം അനുവദിച്ചത്. 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് അവ പരിപാലിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവധിച്ചത്.
ജാര്‍സുഗുഡ സ്വദേശി മാനസ് ആതിയെയാണ് ഒറീസ പോലീസ് ഇലക്ട്രിക്ക് പോസ്റ്റ് മോഷ്ടിച്ചതിനു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആറ് ഇലക്ട്രിക് പോസ്റ്റുകള്‍ മാനസ് മോഷ്ടിച്ചത്.
പ്രതി ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യത്യസ്തമായ ഉപാധികളോടെ ജസ്റ്റിസ് എസ് കെ പ്രാണിഗ്രഹിയാണ് തിങ്കളാഴ്ച ജാമ്യം നല്‍കിയത്.
മാനസിന് തന്‍റെ ഗ്രാമത്തിലെ സര്‍ക്കാര്‍ ഭൂമിയിലോ അല്ലെങ്കില്‍ സ്വകാര്യ ഭൂമിയിലോ 200 മരത്തൈകള്‍ വച്ചുപിടിപ്പിക്കാം.
മാവ്, വേപ്പ്, പുളി എന്നിങ്ങനെയുള്ള 200 തൈകള്‍ വെച്ചുപിടിപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്. വെച്ചുപിടിപ്പിച്ചാല്‍ മാത്രം പോര രണ്ടുവര്‍ഷം നല്ലരീതിയില്‍ ഇവയെ പരിപാലിക്കുകയും വേണമെന്ന്. കോടതി പറഞ്ഞു.
തൈകള്‍ വെക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക്കല്‍ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തണമെന്നും കോടതി വിധിച്ചു.
നട്ടുപിടിപ്പിക്കുന്നതിനാവശ്യമായ ചെടികള്‍ നല്‍കാന്‍ ജില്ലാ നേഴ്സറിയോട് കോടതി ഉത്തരവിട്ടു. ചെടികള്‍ നടുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കും.