ചെന്നൈ: 15 ദിവസം പ്രായമുള്ള കുഞ്ഞിനെ 2.50 ലക്ഷം രൂപയ്ക്ക് കര്‍ഷകന് വിറ്റ ബിഹാര്‍ സ്വദേശികളായ ദമ്പതികള്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. പ്രതികളായ മഹേഷ് കുമാറിനും അഞ്ജലിക്കും കുഞ്ഞിനെ വിറ്റതില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ബാലാവകാശ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികള്‍ സൂലൂരിലെ അപ്പനായകന്‍പട്ടയില്‍ ഭക്ഷണശാല നടത്തി വരികയായിരുന്നു. ജൂണ്‍ 3 നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ കുഞ്ഞിനെ വിജയന്‍ എന്ന കര്‍ഷകന് വിറ്റതായി കണ്ടെത്തി.
മഹേഷും അഞ്ജലിയും 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിജയന് 2.50 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്ക് ഇവര്‍ ഒരു പെണ്‍കുഞ്ഞിനെ വിറ്റിരുന്നു.
അന്വേഷണത്തിനിടെ അഞ്ജലിയുടെ അമ്മ പൂനംദേവിയേയും സഹോദരി മേഗാകുമാരിയേയും ചോദ്യം ചെയ്യുന്നതിനായി കോയമ്പത്തൂരിലെത്തിച്ചു. ബിഹാറില്‍ നിന്നും ശിശുക്കളെ വാങ്ങി ഇവര്‍ 2.50 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അഞ്ജലിയുടെ അമ്മയെയും സഹോദരിയെയും വിജയനെയും ജൂണ്‍ ഏഴിന് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും ബീഹാർ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.