ആന്ധ്രയിൽ 'ഗേറ്റ്സ്' തുറക്കുന്നു; ചന്ദ്രബാബു നായിഡുവും ബിൽ ഗേറ്റ്സും കൂടിക്കാഴ്ച നടത്തി, ചർച്ചകളിൽ എഐയും ഹൈടെക് ഭരണവും

ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുസേവനങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന ആന്ധ്രയുടെ ആര്‍.ടി.ജി.എസ് സംവിധാനം ബില്‍ ഗേറ്റ്‌സ് സന്ദര്‍ശിച്ചു.

New Update
Untitled

അമരാവതി: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തിങ്കളാഴ്ച ആന്ധ്രപ്രദേശിലെത്തി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി.

Advertisment

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ആന്ധ്ര സര്‍ക്കാരും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണം എന്നീ മേഖലകളിലായിരിക്കും ഇരുവിഭാഗവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ചിറ്റൂര്‍ ജില്ലയില്‍ നിലവില്‍ ഫൗണ്ടേഷന്‍ നടത്തുന്ന ആരോഗ്യ പദ്ധതികള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് പദ്ധതിയായ 'സഞ്ജീവനി'യുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുസേവനങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന ആന്ധ്രയുടെ ആര്‍.ടി.ജി.എസ് സംവിധാനം ബില്‍ ഗേറ്റ്‌സ് സന്ദര്‍ശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഭരണനിര്‍വ്വഹണം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതില്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു.


സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യമായ 'സ്വര്‍ണ്ണ ആന്ധ്ര 2047' വിഷന്‍ ഡോക്യുമെന്റ് മുഖ്യമന്ത്രി അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. അമരാവതിയിലെ ഒരു കൃഷിത്തോട്ടം സന്ദര്‍ശിച്ച ഗേറ്റ്‌സ്, ഡ്രോണുകളും എഐയും കാര്‍ഷിക മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് നേരിട്ട് കണ്ടു മനസ്സിലാക്കി.


സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നര ലോകേഷ് എന്നിവരും പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് ബില്‍ ഗേറ്റ്‌സ് ആന്ധ്ര സന്ദര്‍ശിക്കുന്നത്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായത്തോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment