'തമിഴ്‌നാട് ഭീകരരുടെ സുരക്ഷിത താവളം'; ഡി.എം.കെ സർക്കാരിനെതിരെ കടന്നാക്രമിച്ച് ബി.ജെ.പി

സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.

New Update
Untitled

ചെന്നൈ: തിരുപ്പൂരില്‍ നിന്ന് ആറ് ഭീകരവാദികളെ പിടികൂടിയ സംഭവത്തിന് പിന്നാലെ എം.കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി. ഡി.എം.കെ ഭരണകൂടത്തിന്റെ പ്രീണന രാഷ്ട്രീയം കാരണം തമിഴ്നാട് ഭീകരവാദികളുടെ വളര്‍ത്തുകേന്ദ്രമായി മാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Advertisment

ഭീകരവാദ ശൃംഖലയെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തിരുപ്പൂരില്‍ നിന്ന് ആറുപേര്‍ പിടിയിലായത്. വിദേശത്തുള്ള നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സംഘവുമായി ബന്ധമുള്ള രണ്ടുപേര്‍ പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്.


സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.

'ഒരുകാലത്ത് സമാധാനത്തിന്റെ കേന്ദ്രമായിരുന്ന തമിഴ്നാടിനെ അഴിമതിക്കാരും കഴിവുകെട്ടവരുമായ ഡി.എം.കെ സര്‍ക്കാര്‍ തീവ്രവാദികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകള്‍ക്കും സുരക്ഷിത താവളമാക്കി മാറ്റിയിരിക്കുകയാണ്,' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രാജ്യതാല്‍പ്പര്യത്തേക്കാള്‍ വോട്ട് ബാങ്ക് പ്രീണനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഭീകരവാദ ശൃംഖലകള്‍ വലിയ രീതിയില്‍ വ്യാപിച്ചതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെല്‍വം ആരോപിച്ചു. തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച വലിയ പരാജയമാണ് ഈ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് കോവൈ സത്യന്‍ പറഞ്ഞു.


സംസ്ഥാനത്തെ പ്രധാന വസ്ത്രനിര്‍മ്മാണ കേന്ദ്രമായ തിരുപ്പൂരില്‍ നിന്ന് ഭീകരവാദികളെ പിടികൂടിയത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

Advertisment