ഛത്തീസ്‍ഗഢ്: നാരായൺപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയി കുത്തിക്കൊന്നു.
ദൻഡാക്‌വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെയാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. പൊലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്.
പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കർ ജില്ലയ്ക്ക് സമീപമാണ് നാരായൺപൂർ ജില്ല. കാങ്കര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുതിര്‍ന്ന നക്സല്‍ നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി സുരക്ഷാ സേന അറിയിച്ചിരുന്നു. പ്രദേശത്ത് നിന്ന് എ.കെ. 47 റൈഫിളുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ഈ സംഘർഷം. ബസ്തർ കുപ്രസിദ്ധമായ നക്സൽ കേന്ദ്രമാണ്. ഏപ്രിൽ 19ന് കാങ്കർ ജില്ലയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായ 60,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലയിൽ വിന്യസിച്ചിരുന്നു.