ലംബോർഗിനി അപകടം: പുകയില വ്യവസായ പ്രമുഖന്റെ മകൻ കുരുക്കിലേക്ക്; രക്ഷിക്കാനെത്തുന്ന അംഗരക്ഷകരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തങ്ങളുടെ ഡ്രൈവറാണ് കാര്‍ ഓടിച്ചതെന്നാണ് ശിവം മിശ്രയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

New Update
Untitled

കാന്‍പൂര്‍: പുകയില വ്യവസായ പ്രമുഖന്റെ മകന്‍ ശിവം മിശ്ര ഓടിച്ച ലംബോര്‍ഗിനി കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന് തൊട്ടുപിന്നാലെ ശിവം മിശ്രയുടെ അംഗരക്ഷകര്‍ സ്ഥലത്തേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാന്‍പൂരിലെ രേവ്-3 മാളിന് സമീപമായിരുന്നു അപകടം.

Advertisment

അമിതവേഗതയിലെത്തിയ ലംബോര്‍ഗിനി നിയന്ത്രണം വിട്ട് ഒരു ഇ-റിക്ഷയിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ച ശേഷം കാല്‍നടയാത്രക്കാരനെ തട്ടുകയും വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.


അപകടം നടന്ന ഉടനെ കാറിലുണ്ടായിരുന്ന ശിവം മിശ്രയെ അംഗരക്ഷകര്‍ ചേര്‍ന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാറിന്റെ വിന്‍ഡോകളില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ ഡ്രൈവിംഗ് സീറ്റില്‍ ആരായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് നേരിട്ട് വ്യക്തമല്ല.

തുടക്കത്തില്‍ 'അജ്ഞാതനായ ഡ്രൈവര്‍'ക്കെതിരെയാണ് കേസെടുത്തതെങ്കിലും അന്വേഷണത്തില്‍ ശിവം മിശ്രയാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായതായി പോലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു. എന്നാല്‍ മിശ്രയുടെ വീട്ടിലെത്തിയ പോലീസിനെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അപകടത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിച്ച ലംബോര്‍ഗിനി കാറിനൊപ്പം സെല്‍ഫിയെടുത്ത പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വകുപ്പിന് വലിയ നാണക്കേടായി. കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗ്വാള്‍ട്ടോളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സന്തോഷ് കുമാര്‍ ഗൗറിനെ ചുമതലകളില്‍ നിന്ന് നീക്കി.


തങ്ങളുടെ ഡ്രൈവറാണ് കാര്‍ ഓടിച്ചതെന്നാണ് ശിവം മിശ്രയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Advertisment