ബെംഗളൂരുവിൽ പത്താം ക്ലാസുകാരൻ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു; പബ്ബിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ ദാരുണ അന്ത്യം

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിന് പബ്ബ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പബ്ബിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

New Update
Untitled

ബെംഗളൂരു: സുഹൃത്തുക്കളോടൊപ്പം പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി താമസസ്ഥലമായ അപ്പാര്‍ട്ട്മെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു. ബെംഗളൂരുവിലെ ഡോ. വിഷ്ണു വര്‍ദ്ധന്‍ റോഡിലെ ഫ്‌ലാറ്റില്‍ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബില്‍ പോയ കുട്ടി രാത്രി ഒന്‍പത് മണിയോടെയാണ് ഫ്‌ലാറ്റില്‍ തിരിച്ചെത്തിയത്. സുഹൃത്തുക്കള്‍ കുട്ടിയെ കവാടത്തില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ലിഫ്റ്റില്‍ ഏഴാം നിലയിലെത്തിയ കുട്ടി വീട്ടില്‍ കയറുന്നതിന് പകരം ബാല്‍ക്കണിയിലേക്ക് പോവുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു


ബാല്‍ക്കണിയിലെ കൈവരികള്‍ക്ക് നല്ല ഉയരമുള്ളതിനാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ച വീഴ്ചയാകാന്‍ സാധ്യതയില്ലെന്ന് പോലീസ് കരുതുന്നു. രാത്രി 9.40-ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടി തന്റെ സുഹൃത്തുക്കളോടൊപ്പം 'ലെഗസി ബ്രൂവിംഗ് കമ്പനി' എന്ന പബ്ബില്‍ പോയിരുന്നതായും അവിടെ വെച്ച് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതായും പോലീസ് കണ്ടെത്തി.


പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിന് പബ്ബ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പബ്ബിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


എന്നാല്‍ തങ്ങള്‍ മദ്യം നല്‍കിയിട്ടില്ലെന്നും കുട്ടി പുറത്തുനിന്ന് മദ്യം കൊണ്ടുവന്നതാണെന്നുമാണ് പബ്ബ് മാനേജ്മെന്റിന്റെ അവകാശവാദം. ഇത് പരിശോധിക്കാന്‍ പബ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Advertisment