ബ്രഹ്മപുത്രയുടെ ആഴങ്ങളിൽ ഇന്ത്യയുടെ വിസ്മയ തുരങ്കം; വടക്കുകിഴക്കൻ മേഖലയുടെ തലവര മാറ്റുന്ന തന്ത്രപ്രധാന നീക്കം

33.7 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതിയില്‍ 15.79 കിലോമീറ്ററാണ് നദിക്കടിയിലൂടെയുള്ള ഇരട്ട തുരങ്കത്തിന്റെ നീളം.

New Update
Untitled

ഡല്‍ഹി: 1991-ല്‍ ദിന്‍ജാനില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ബ്രഹ്‌മപുത്ര ഒരു നദി മാത്രമായിരുന്നില്ല; അത് സഹനത്തിന്റെ വലിയൊരു പരീക്ഷണം കൂടിയായിരുന്നു.

Advertisment

ദിബ്രുഗഡില്‍ നിന്ന് അലോങ്ങിലേക്ക് പോകാന്‍ അന്നത്തെ ഒരേയൊരു ആശ്രയം ഫെറികളായിരുന്നു. സൈനികരും വ്യാപാരികളും ഗ്രാമീണരും മണിക്കൂറുകളോളം ആ ഫെറി കാത്തുനില്‍ക്കുന്ന മഞ്ഞുവീണ പ്രഭാതങ്ങള്‍ ഇന്നും പലരുടെയും ഓര്‍മ്മയിലുണ്ട്. 


നദിയുടെ ഒഴുക്കിനും കാലാവസ്ഥയ്ക്കും അനുസരിച്ചായിരുന്നു അന്ന് ജീവിതം ചലിച്ചിരുന്നത്. അരുണാചല്‍ പ്രദേശിനെയും അസമിനെയും തമ്മില്‍ അകറ്റിനിര്‍ത്തിയിരുന്ന ആ ഭൂമിശാസ്ത്രപരമായ തടസ്സം ഇന്ന് ഒരു വലിയ ചരിത്രമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്.


ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ സംയുക്ത റെയില്‍-റോഡ് തുരങ്കം ഇന്ത്യ നിര്‍മ്മിക്കുന്നു. 18,662 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു.

അസമിലെ ഗോഹ്പൂരിനെയും നുമലിഗഡിനെയുംതമ്മിലാണ് ഈ തുരങ്കം ബന്ധിപ്പിക്കുന്നത്. നിലവില്‍ 240 കിലോമീറ്റര്‍ ദൂരമുള്ള യാത്ര ഈ തുരങ്കം വരുന്നതോടെ വെറും 34 കിലോമീറ്ററായി ചുരുങ്ങും. അതായത് 6 മണിക്കൂര്‍ യാത്ര വെറും 20 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാം.

33.7 കിലോമീറ്റര്‍ നീളമുള്ള ഈ പദ്ധതിയില്‍ 15.79 കിലോമീറ്ററാണ് നദിക്കടിയിലൂടെയുള്ള ഇരട്ട തുരങ്കത്തിന്റെ നീളം. രണ്ട് ട്യൂബുകളില്‍ ഒന്നില്‍ വാഹന ഗതാഗതവും മറ്റൊന്നില്‍ റെയില്‍-റോഡ് സംയുക്ത ഗതാഗതവുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നദീതടത്തിന് 32 മീറ്റര്‍ താഴെയാണ് ഇതിന്റെ നിര്‍മ്മാണം.


അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്കും ചരക്ക് ഗതാഗതത്തിനും ഈ തുരങ്കം വലിയ കരുത്ത് നല്‍കും. ഏത് കഠിനമായ പ്രളയകാലത്തും തടസ്സമില്ലാത്ത ഗതാഗതം ഇത് ഉറപ്പാക്കുന്നു. ചൈനീസ് അതിര്‍ത്തിക്കടുത്തുള്ള അരുണാചല്‍ പ്രദേശിലേക്കുള്ള ഏറ്റവും വേഗമേറിയ പാതയാണിത്.


നുമലിഗഡ് റിഫൈനറിയുമായും പ്രമുഖ വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഈ പാത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും വലിയ ഉണര്‍വ് നല്‍കും.

ബ്രഹ്‌മപുത്രയെപ്പോലെ ഗതി മാറുന്ന ഒരു നദിക്കടിയില്‍ ടണല്‍ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ അത്യാധുനിക 'ടണല്‍ ബോറിംഗ് മെഷീനുകള്‍' ഉപയോഗിച്ചാണ് ഇന്ത്യ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഭൂകമ്പ സാധ്യതയുള്ള സോണ്‍ 5-ല്‍ ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment