ഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു സഹോദരന്മാരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളെ, പോലീസ് അറസ്റ്റ് ചെയ്തു.
പഴയ ശത്രുതയാണ് ഈ ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മംഗോള്‍പുരി പ്രദേശത്തെ അജയ്, അമിത്, രോഹിത് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, വസ്ത്രങ്ങള്‍, ബൈക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തു.
ജൂണ്‍ 26-ന് വൈകുന്നേരം രണ്ട് സഹോദരന്മാര്‍ക്ക് കുത്തേറ്റതായി രോഹിണി ജില്ലാ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് ഗുപ്ത അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും, പിന്നീട് പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാളായ ദീപക് ആശുപത്രിയില്‍ മരിച്ചതായും കണ്ടെത്തി.
സഹോദരന്‍ പ്രവീണ്‍ ചികിത്സയിലായതിനാല്‍ മൊഴി നല്‍കാന്‍ കഴിഞ്ഞില്ല. സംഭവ സമയത്ത് ദീപക്കിന്റെ ഭാര്യ ആശുപത്രിയിലുണ്ടായിരുന്നു. ഭര്‍ത്താവിനും സദോഹരനും കൂടെ മാര്‍ക്കറ്റില്‍ നിന്ന് ഷോപ്പിംഗ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍.
ഭര്‍ത്താവ് ഒരു തയ്യല്‍ക്കാരനാണെന്ന് ദീപക്കിന്റെ ഭാര്യ പറഞ്ഞു. രണ്ട് മാസം മുമ്പ് കുടുംബം അമന്‍ വിഹാറിലെ ബല്‍വീര്‍ നഗര്‍ പ്രദേശത്ത് വാടകയ്ക്ക് താമസിക്കാന്‍ വന്നിരുന്നു. മുമ്പ് മംഗോള്‍പുരിയിലായിരുന്നു താമസം.
പ്രതികളായ അജയ്, അമിത് എന്നിവരുമായി ദീപകിന് പഴയ ശത്രുതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മംഗോള്‍പുരി നിവാസികളായ അജയ്, സഹോദരന്‍ അമിത്, സുഹൃത്ത് രോഹിത് എന്നിവര്‍ ചേര്‍ന്ന് ദീപകിനെയും സഹോദരനെയും ആക്രമിച്ചു. പ്രതികളെ പിടികൂടാന്‍ എസിപി അജയ് വെദ്വാളിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
അന്വേഷണത്തില്‍, ദീപക്കിനെതിരെ മംഗോള്‍പുരി പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിന് കേസുണ്ടെന്ന് കണ്ടെത്തി. വഴക്കിനിടെ ദീപക് കത്തി ഉപയോഗിച്ച് അമിത്, അജയ് എന്നിവരെ ആക്രമിച്ചിരുന്നു. ഇതാണ് അവരുടെ ഇടയിലുള്ള ശത്രുതയ്ക്ക് തുടക്കം.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള 200-ത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ച്, ജൂണ്‍ 27-ന് മൂന്ന് പ്രതികളുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തി അറസ്റ്റ് നടത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ദീപക് തങ്ങളെ ആക്രമിച്ചതിന് ശേഷം പ്രതികാരം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് സമ്മതിച്ചു.