മുദ്രാ വായ്പാ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി ബജറ്റ് പ്രഖ്യാപനം. പ്രതീക്ഷിച്ചിരുന്നത് 30 ലക്ഷമാക്കിയുള്ള വര്‍ധനവ്. രാജ്യത്തെ ചെറുകിട സംരംഭങ്ങളുടെ കുതിപ്പിനു പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം. വായ്പ തുക വര്‍ധിപ്പിച്ചതില്‍ മലയാളികള്‍ക്കും സന്തോഷം.

New Update
budget 24

കോട്ടയം: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നിര്‍മലാ സീതാരാമന്‍ മുദ്രാ വായ്പ 10 ലക്ഷത്തില്‍ നിന്നു 20 ലക്ഷമാക്കി വര്‍ധിപ്പിച്ചത് രാജ്യത്തെ ചെറുകിട സംരംഭങ്ങളുടെ വര്‍ധനവിനു കുതിപ്പേകും. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നായിരുന്ന ഉണ്ടായിരുന്ന പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ആദ്യം പുറത്തു വന്നിരുന്നു. എന്നാല്‍, ബജറ്റ് പ്രഖ്യാപനത്തില്‍ വായ്പാ പരിധി 20 ലക്ഷമാക്കി മാത്രമാണു പ്രഖ്യാപനം വന്നത്.

Advertisment

തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്തു കൃത്യമായ തിരിച്ചടവ് നടത്തിയവര്‍ക്കാകും ആദ്യ പരിഗണന. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ കേന്ദ്ര ധനാര്യ മന്ത്രാലയത്തില്‍ നിന്നു പുറത്തുവരും.

രാജ്യത്തെ ചെറുകിടക്കാരുടെ വികസന സ്വപ്നങ്ങള്‍ക്കു കരുത്തു പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രീയ പദ്ധതിയാണു 2015 ല്‍ ആരംഭിച്ച പ്രധാനമന്ത്രി മുദ്രാ യോജന (പി.എം.എം.വൈ) പദ്ധതി. മുദ്രായോജന ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് സംരഭമെന്ന സ്വപ്നം വളരെ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതു പദ്ധതിയെ ജനപ്രീയമാക്കി മാറ്റി.

ഇതോടെയാണ് തുക വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ സജീവമായത്.
രണ്ടാം മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച് ഇടക്കാല ബജറ്റില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയെങ്കിലും പദ്ധതിയെക്കുറിച്ചു പരാമര്‍ശിച്ചു പോവുകമാത്രമാണു ചെയ്തത്. എന്നാല്‍, മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മുദ്രാ യോജനയിലെ തുകയില്‍ വര്‍ധനവുണ്ടാക്കുമോ എന്ന ആകാംക്ഷ ഏവരിലും ഉണ്ടായിരുന്നു.

നിലവില്‍ പത്തു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ മുദ്രാ ലോണ്‍ വഴി വായ്പയെടുക്കാം. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു തരം മുദ്രാ ലോണുകളാണുള്ളത്. ശിശുവില്‍ 50,000 രൂപ വരെ വായ്പ ലഭിക്കും. കിഷോറില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ പ്രകാരം 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പയും ലഭിക്കും. ഇതിലേക്കാണ് വായ്പാ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തിയത്.

മുദ്രാ വായ്പ വര്‍ധിപ്പിച്ചതില്‍ മലയാളികളും പ്രതീക്ഷയിലാണ്. 30 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുമെന്നായിരുന്ന പ്രതീക്ഷയെന്നും  പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ലെങ്കിലും 20 ലക്ഷമാക്കി വര്‍ധിപ്പിച്ചതും കേരളത്തില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ജനങ്ങള്‍ പറയുന്നു.


കോവിഡ് കാലഘട്ടത്തിനു ശേഷം മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടപാടുകാര്‍ 19.73 ലക്ഷമായി കൂടിയെന്നു ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ അധിഷ്ഠിതമാക്കിയുള്ള മുദ്രാ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടിലുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം 20 ലക്ഷം കടന്നേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.

മുദ്രാ യോജനപ്രകാരം കേരളത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ വിതരണം ചെയ്തത് 18,015 കോടി എന്ന റെക്കോര്‍ഡ് തുകയാണ്. തൊട്ടുമുന്‍ വര്‍ഷത്തെ 2022 - 23 ആകെത്തുകയായ 15,079 കോടി രൂപയേക്കാള്‍ 2,935 കോടി രൂപ അധികം. സംസ്ഥാനത്തു നേരിടുന്ന തൊഴില്‍ ക്ഷാമത്തെ തുടര്‍ന്നാണു കൂടുതല്‍ പേര്‍ സംരംഭകത്വത്തിലേക്കു തിരിയുന്നുവെന്നുമാണു മുദ്രാ വായ്പയ്ക്ക് ഡിമാന്‍ഡ് കൂടുന്നതിലൂടെ വിലയിരുത്തപ്പെടുന്നത്.

Advertisment