ഇന്ത്യ-കാനഡ ബന്ധത്തിൽ പുത്തൻ അധ്യായം: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്; ലക്ഷ്യം സമഗ്രമായ നയതന്ത്ര മാറ്റം

ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് വഷളായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തിക-തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുമാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നത്.

New Update
Untitled

ഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന കടുത്ത നയതന്ത്ര പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഫെബ്രുവരി 27 മുതല്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നു.

Advertisment

ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് വഷളായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും സാമ്പത്തിക-തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുമാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നത്.


2025 മാര്‍ച്ചില്‍ കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാര്‍ക്ക് കാര്‍ണി നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2023-ല്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ കാനഡ തങ്ങളുടെ നിലപാടുകളില്‍ വരുത്തിയ മാറ്റം ഈ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.


മുംബൈയിലെത്തുന്ന അദ്ദേഹം പ്രമുഖ വ്യവസായ പ്രമുഖര്‍, കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് പ്രതിനിധികള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി മോദിയും കാര്‍ണിയും ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിലയിരുത്തും.

 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കും. ക്രിട്ടിക്കല്‍ മിനറലുകള്‍, ശുദ്ധമായ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കും.


ട്രൂഡോയുടെ കാലത്തെ രാഷ്ട്രീയ കേന്ദ്രീകൃതമായ നിലപാടുകളില്‍ നിന്ന് മാറി, സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രായോഗികമായ നയതന്ത്രത്തിനുമാണ് മാര്‍ക്ക് കാര്‍ണി മുന്‍ഗണന നല്‍കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകബാങ്കിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായിരുന്ന അദ്ദേഹം ഒരു 'ടെക്‌നോക്രാറ്റ്' എന്ന നിലയിലാണ് അറിയപ്പെടുന്നത്.


ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുത്ത്, കാനഡ തങ്ങളുടെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ ഇന്ത്യ സന്ദര്‍ശനം.

ഖലിസ്ഥാന്‍ ഭീകരവാദം പോലുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും, വിട്ടുവീഴ്ചയില്ലാത്തതും എന്നാല്‍ മാന്യവുമായ ഒരു ബന്ധം കാര്‍ണി ആഗ്രഹിക്കുന്നുണ്ടെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഹര്‍ഷ് വി. പന്ത് അഭിപ്രായപ്പെട്ടു.

Advertisment