ഡൽഹി : ദീർഘകാലമായി രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷനേതാക്കളും ആവശ്യപ്പെടുന്ന ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്. ഇന്നലെ നടന്ന പ്രവർത്തകസമിതിയോഗത്തിൽ വിഷയത്തിൽ പ്രത്യേക ചർച്ച നടന്നു.
ബീഹാർ തിരഞ്ഞെടുപ്പ് മുൻ നിർത്തി മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രമായാണ് കോൺഗ്രസ് പ്രഖ്യാപനത്തെ കാണുന്നത്. അതുകൊണ്ട് തഴെന്ന വിഷയത്തിൽ പ്രചാരണം സംഘടിപ്പിക്കാനും പാർട്ടി മുതിർന്നേക്കും.
എല്ലാ നല്ല പദ്ധതികളെയും നയങ്ങളെയും ആദ്യം എതിർക്കുകയും, അതിനെ അപകീർത്തിപ്പെടുത്തുകയും, പൊതുജന സമ്മർദ്ദത്തിനും യാഥാർത്ഥ്യത്തിനും മുന്നിൽ അതേ നയം സ്വീകരിക്കുകയും ചെയ്യുന്ന രീതിക്ക് അനുസൃതമായാണ് കേന്ദ്രസർക്കാരിന്റെ ജാതി സെൻസസ് തീരുമാനമെന്ന് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ജയറാം രമേശ് വ്യക്തമാക്കി.
/sathyam/media/media_files/KENlgph0Tl72oDULgLXf.jpg)
ജാതി സെൻസസിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ ചോദ്യാവലി എവിടെയാണെന്നുമുള്ള ചോദ്യങ്ങളും കോൺഗ്രസ് ഉയർത്തുന്നുണ്ട്. തെലുങ്കാനയുടെ മാതൃകയിൽ വേണം ജാതി സെൻസസ് നടത്താനെന്നും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നും രാജ്യം മുഴുവൻ പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖിക്കുമ്പോൾ - പെട്ടെന്ന് ഒരു ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും പാർട്ടി വൃത്തങ്ങളിൽ നിന്നും ചോദ്യമുയരുന്നുണ്ട്.
എല്ലാക്കാലത്തും കോൺഗ്രസ് മുന്നോട്ട് വെച്ച ആവശ്യം ബീഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രം അംഗീകരിച്ചുവെന്ന് വരുത്തി തീർത്ത് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണോ ഇതെന്നും പാർട്ടി നേതൃത്വത്തിന് സംശയമുണ്ട്.
മോദി സർക്കാരിന് സ്വന്തമായി ഒരു കാഴ്ചപ്പാടോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ദിശയോ ഇല്ലെന്നും, പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിലും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിലും അതിന്റെ വിഭജന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലും മാത്രമാണ് അവർ സമർത്ഥരെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
/sathyam/media/media_files/2025/04/11/wen9ak28EkRxfnodhqT2.jpg)
പാർലമെന്റിൽ പാസായ വഖഫ് ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ കേന്ദ്ര സർക്കാർ വിഷമവൃത്തത്തിലായിരുന്നു. ജനങ്ങൾക്കിടയിൽ നിന്നും തിരിച്ചടി ഭയന്ന സമയത്താണ് പഹൽഗാമിൽ ആക്രമണമുണ്ടായത്. ഇതോടെ ജനശ്രദ്ധ അതിലേക്ക് തിരിഞ്ഞു.
അതിനിടയിൽ പെട്ടെന്നാണ് രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിന് അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത്. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കും മുമ്പ് ജാതി സെൻസിനെ എതിർത്ത് നിന്ന ആർ.എസ്.എസിനെ മയപ്പെടുത്താനും മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഡൽഹിയിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് സർക്കാർ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
മുമ്പ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷകക്ഷികളും സെൻസസിന് വേണ്ടി വാദമുയർത്തിയപ്പോൾ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. നിരവധി ലേഖനങ്ങളാണ് ജാതിസെൻസസിനെ എതിർത്ത് കൊണ്ട് മുഖപത്രം പ്രസിദ്ധീകരിച്ചത്.
/sathyam/media/media_files/2025/05/01/NnSRaAE4CyPqObGqnyoQ.jpg)
ആശയപരമായി ബി.ജെ.പി- സംഘപരിവാർ സംഘടനകൾ എതിർക്കുന്ന ജാതി സെൻസസ് നടപ്പാക്കണമെന്ന് എൻ.ഡി.എയിലെ ഘടകകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു എന്നിവരും ആവശ്യമുന്നയിച്ചിരുന്നു.
എന്നാൽ ബീഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സർക്കാർ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് കോൺഗ്രസ് ഉറച്ച് വിശ്വസിക്കുന്നു.