ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. വിരുദുനഗറിൽ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. 35 മുറികളിലായി 80 തൊഴിലാളികളാണ് ഈ പടക്കനിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്ത്കൊണ്ടിരുന്നത്.
പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീ പൂർണമായും അണച്ചതായും രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ശിവകാശിയിലെയും മാത്തൂരിലെയും അഗ്നിശമന സേനാംഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വലിയ അപകടമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.