ചെന്നൈ: നയൻതാരയുടെ ജീവിതകഥ പറയുന്ന 'നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഈ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണിപ്പോൾ.
തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കൾ മാസങ്ങൾക്ക് മുൻപ് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്.
ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകർപ്പകവകാശം കൈവശമുള്ള എപി ഇന്റർനാഷ്ണൽ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.
ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഡോക്യുമെന്ററി നിർമാതാക്കളായ ടാർക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ദൃശ്യങ്ങൾ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുൻകാല നിയമപരമായ അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സിനിമയിൽ നിന്നുള്ള ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതായി കമ്പനി പറയുന്നു.
തർക്കത്തിലുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള കോടതി നിർദേശവും കൂടാതെ ഡോക്യുമെന്ററിയിൽ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഡോക്യുമെന്ററിയുടെ നിർമാതാക്കളായ ടാർക് സ്റ്റുഡിയോസിനും അതിന്റെ ആഗോള വിതരണക്കാരായ നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചു.
ചെനേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതിന് എൻഒസി നൽകാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയൻതാര പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. നവംബർ 18-നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.