ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതിനൊപ്പം ചരിത്രവും തിരുത്തിക്കുറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനാണ് 18 വയസ് മാത്രം പ്രായമുള്ള ഗുകേഷ്.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ (1985) ലോകകിരീട നേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. വിശ്വനാഥന് ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷിന്റെ ജനനം. ഏഴാം വയസ്സിൽ ചെസ്സ് പഠിച്ചു തുടങ്ങിയ ഗുകേഷ് ചെറുപ്രായത്തിൽ തന്നെ അംഗീകാരങ്ങൾ നേടിയിരുന്നു.
2015 ലെ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും പന്ത്രണ്ടുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി.
/sathyam/media/media_files/2024/12/12/d.webp)
2018-ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകൾ എന്നിവയിലും അഞ്ച് സ്വർണ്ണ മെഡലുകൾ നേടി.
2019 ജനുവരി 15-ന് 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗുകേഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി. ഒടുവിൽ 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഗുകേഷ്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു.
/sathyam/media/media_files/2024/12/12/leMT51yOzTnciSAtAh73.webp)
14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ താരത്തിന്റെ വിജയം.
അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേരിനെ നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്.
14 ഗെയിമുകൾ പൂർത്തിയായപ്പോൾ ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ഗുകേഷ് ലോക ചാംപ്യനായി.