കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്

New Update
karnataka

ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക.

Advertisment

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.


കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.


മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു.


ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. 


കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്.


ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാനം അംഗീകാരം നല്‍കി. 


ഉന്നത വിദ്യാഭ്യാസത്തില്‍, സ്റ്റാഫ് ക്ഷാമം പരിഹരിക്കും, സ്ഥാപനങ്ങള്‍ വികസിപ്പിക്കും, ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയ്ക്ക് ഐഐടികളുടെ മാതൃകയില്‍ വികസനത്തിനായി 500 കോടി നീക്കിവയ്ക്കും, ഇതിലേക്കായി 100 കോടി ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

Advertisment