'ചിപ്പ് ഇന്ത്യയിൽ നിർമ്മിക്കണം, വികസിത ഭാരതത്തിന് അത് അത്യാവശ്യം'; നോയിഡയിൽ പുതിയ സെമികണ്ടക്ടർ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശിനെ ഒരു സാങ്കേതിക ഹബ്ബാക്കി മാറ്റാന്‍ ഈ പ്ലാന്റ് സഹായിക്കും. ഇത് പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

New Update
Untitled

ഗ്രേറ്റര്‍ നോയിഡ: വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ സ്വയംപര്യാപ്തത അത്യന്താപേക്ഷിതമാണെന്നും അതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വലിയ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എച്ച്സിഎല്‍ ഗ്രൂപ്പും ഫോക്സ്‌കോണും സംയുക്തമായി ആരംഭിക്കുന്ന 'ഇന്ത്യ ചിപ്പ് പ്രൈവറ്റ് ലിമിറ്റഡ്' പ്ലാന്റിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഗ്രേറ്റര്‍ നോയിഡയിലെ ജെവാറില്‍ യമുന എക്സ്പ്രസ്വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് കീഴിലാണ് ഈ അത്യാധുനിക സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിംഗ് സൗകര്യം വരുന്നത്.


വികസിത ഭാരതം കെട്ടിപ്പടുക്കണമെങ്കില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണം. അതിനായി ചിപ്പ് നിര്‍മ്മാണത്തില്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം.

കോവിഡ് കാലത്ത് ചിപ്പ് വിതരണ ശൃംഖല തകര്‍ന്നപ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയെ അത് എങ്ങനെ ബാധിച്ചുവെന്ന് നമ്മള്‍ കണ്ടതാണ്. ആ പ്രതിസന്ധിയെ ഇന്ത്യ ഒരു അവസരമാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടില്‍ എണ്ണ സമ്പത്തുള്ള രാജ്യങ്ങള്‍ക്കായിരുന്നു കരുത്തെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ അധികാരം ചെറിയ ചിപ്പുകളിലാണ്.

ഉത്തര്‍പ്രദേശിനെ ഒരു സാങ്കേതിക ഹബ്ബാക്കി മാറ്റാന്‍ ഈ പ്ലാന്റ് സഹായിക്കും. ഇത് പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


എച്ച്സിഎല്ലും ഫോക്സ്‌കോണും ചേര്‍ന്ന് 3,700 കോടി രൂപയാണ് ഈ പദ്ധതിക്കായി നിക്ഷേപിക്കുന്നത്. പ്രതിമാസം 20,000 വേഫറുകള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. പ്രതിമാസം 3.6 കോടി ചിപ്പുകള്‍ ഇവിടെ നിന്ന് പുറത്തിറങ്ങും.


പ്രധാനമായും ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് ആവശ്യമായ 'ഡിസ്‌പ്ലേ ഡ്രൈവര്‍ ചിപ്പുകള്‍' ആയിരിക്കും ഇവിടെ നിര്‍മ്മിക്കുക. 2028-ഓടെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. 3,500-ലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ ഈ പ്ലാന്റ് വഴി ലഭിക്കും.

ഇന്ത്യ നിലവില്‍ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണെന്നും ഡിജിറ്റല്‍ സ്‌ക്രീനുകളുടെ 'മസ്തിഷ്‌കം' ഇനി ജെവാറില്‍ നിര്‍മ്മിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചടങ്ങില്‍ പറഞ്ഞു. 

Advertisment