ന്യൂഡല്‍ഹി: മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കാനഡയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചിരാഗ് ആന്റിലിന്റെ (24) മാതാപിതാക്കള്‍. വാൻകൂവറിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ചിരാഗിനെ കണ്ടെത്തിയത്.
2022 സെപ്തംബറിലാണ് ചിരാഗ് കാനഡയിലെത്തിയത്. കാനഡ വെസ്റ്റിലെ യൂണിവേഴ്സിറ്റിയിൽ എംബിഎ പൂർത്തിയാക്കിയ അദ്ദേഹം അടുത്തിടെ വർക്ക് പെർമിറ്റ് നേടിയിരുന്നു. മകനില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും, ഇപ്പോള്‍ തന്റെ കുടുംബം തകര്‍ന്നെന്നും പിതാവ് മഹാവീർ ആൻ്റിൽ പറഞ്ഞു.
മകന് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചതില്‍ കുടുംബം ഏറെ സന്തോഷത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മകന്റെ വിയോഗവാര്‍ത്ത തേടിയെത്തിയത്. ചിരാഗുമായി രാവിലെ സംസാരിച്ചിരുന്നുവെന്നും, അദ്ദേഹം വളരെ സന്തോഷവാനായിരുന്നുവെന്നും സഹോദരന്‍ റോണിത് പറഞ്ഞു.