ബംഗളൂരു: ബലാത്സംഗത്തിനിരയായ 100ലധികം പേരെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി. 1998 മുതൽ 2014 വരെയുള്ള പത്തു വർഷ കാലയളവിൽ ഭീഷണിക്ക് വഴങ്ങി ഇത്രയധികെ പേരെ കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
രണ്ട് അഭിഭാഷകരുടെ സഹായത്തോടെ പുറത്തുവിട്ട കത്തിലാണ് മുൻ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കുറ്റബോധവും ചെയ്ത കുറ്റത്തിന്മേളുള്ള ഭയവും കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും അതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നുമാണ് പുറത്തുവിട്ട കത്തിൽ പറയുന്നത്.
ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ ഇയാൾ ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് വെളിപ്പെടുത്തൽ പുറം ലോകത്തെ അറിയിച്ചത്.
ധർമസ്ഥല സൂപ്പർവൈസറുടെ ഭീഷണിക്ക് വഴങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൃതശരീരം വരെ മറവുചെയ്തിട്ടുണ്ടെന്നും, മറവു ചെയ്ത സാധനങ്ങളുടെ കൂട്ടത്തിൽ സ്കൂൾ കുട്ടിയുടെ ബാഗും ഉണ്ടായിരുന്നുവെന്ന് ഇയാൾ പുറത്തുവിട്ട കത്തിൽ പറയുന്നു. കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
താനും കുടുംബവും കൊലചെയ്യപ്പെടും എന്നുള്ള ഭയത്താലാണ് ജീവിക്കുന്നതെന്നും ഇയാൾ പറഞ്ഞു. അതു കൂടാതെ ധർമസ്ഥലിയിൽ ഭീക്ഷാടനത്തിനെത്തിയവരുടെ കൊലപാതകത്തിനും സാക്ഷിയാണെന്നും ഇയാൾ വെളിപ്പെടുത്തി.
പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ജൂലൈ മൂന്നിന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ദക്ഷിണ കന്നഡ എസ്.പി കെ. അരുൺ അറിയിച്ചു.