തെലങ്കാന: തെലങ്കാനയിലെ സർക്കാർ കോളേജ് ഹോസ്റ്റലിൽ സഹപാഠിയെ മർദ്ധിച്ച് കൊലപ്പെടുത്തിയ വിദ്യാർത്ഥികൾ അറസ്റ്റിൽ. വെങ്കട്ട് എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം ഏഴുപേരാണ് അറസ്റ്റിലായത്.
തെലങ്കാനയിലെ നിസാമാബാദിൽ ഞായറാഴ്ച വൈകിയാണ് സംഭവം. ഒന്നാം വർഷ ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥി പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു.
കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വർഷ വിദ്യാർത്ഥി അതേ കോളേജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിച്ചു.
ഇത് ചോദ്യം ചെയ്യാൻ മറ്റ് വിദ്യാർത്ഥികൾക്കൊപ്പമാണ് അവർ വെങ്കട്ടിനെ സമീപിച്ചത്. എന്നാൽ ഇരുകൂട്ടർക്കും ഇടയിൽ വഴക്കാകുകയും ഇത് ശാരീരികമായ ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവം നടന്നയുടൻ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.