വ്യാപാര കരാറിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; ഭോപ്പാലിൽ ഇന്ന് 'കിസാൻ മഹാചൗപ്പാൽ', ഖാർഗെയും രാഹുലും എത്തും

ഫെബ്രുവരി 20-ലെ അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു.

New Update
Untitled

ഭോപ്പാല്‍: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ തുടക്കമാകും.

Advertisment

ജവഹര്‍ ചൗക്കിലെ അടല്‍ പഥില്‍ സംഘടിപ്പിക്കുന്ന 'കിസാന്‍ മഹാചൗപ്പാല്‍' എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നയിക്കും.


ട്രംപ് ഭരണകൂടത്തിന്റെ പുതിയ നികുതി നയങ്ങളും ഇന്ത്യയുമായി ഒപ്പിടാനിരിക്കുന്ന വ്യാപാര കരാറും കര്‍ഷക വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ കരാര്‍ രാജ്യത്തെ കാര്‍ഷിക വിപണിയെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിനവ് ബരോളിയ പറഞ്ഞു.


ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിക്കിടെ ഷര്‍ട്ട് ഊരി പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വന്‍ പ്രതിഷേധം നടക്കുന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ ഭോപ്പാലിലെത്തുന്ന നേതാക്കള്‍ രണ്ട് മണിക്ക് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരും പ്രവര്‍ത്തകരും ചൗപ്പാലില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.


ഫെബ്രുവരി 20-ലെ അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് 15 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയുമായി വ്യാപാര കരാറിന് ശ്രമിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് തെരുവിലിറങ്ങുന്നത്.


മഹാചൗപ്പാലിന്റെ പശ്ചാത്തലത്തില്‍ ഭോപ്പാല്‍ നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജവഹര്‍ ചൗക്ക് വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

Advertisment