'പ്രായപൂർത്തിയാകാത്ത ഒരാളെ വിവാഹം കഴിക്കുന്നത് ബലാത്സംഗ കുറ്റത്തിൽ നിന്ന് മുക്തനാക്കില്ല', കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി

പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയായിരുന്നു പ്രായം എന്നതാണ് വസ്തുതയെന്ന് ഹൈക്കോടതി പറഞ്ഞു.

New Update
Untitled

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുകൊണ്ടു മാത്രം പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് 29 കാരനെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ബലാത്സംഗ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചു.

Advertisment

പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടെന്നും 18 വയസ്സ് തികഞ്ഞപ്പോള്‍ മാത്രമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിക്കാന്‍ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെ, ജസ്റ്റിസ് നന്ദേഷ് ദേശ്പാണ്ഡെ എന്നിവര്‍ സെപ്റ്റംബര്‍ 26 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വിസമ്മതിച്ചു.


പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ബന്ധത്തിലോ അവരുമായുള്ള ബന്ധത്തിലോ വസ്തുതാപരമായ സമ്മതം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അപ്രസക്തമാണെന്ന് കോടതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം ഈ വര്‍ഷം ജൂലൈയില്‍ അകോള പോലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കുടുംബാംഗങ്ങളും സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി.

പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ഇരയ്ക്ക് 17 വയസ്സുള്ളപ്പോഴാണ് വിവാഹം കഴിക്കുകയും ഈ വര്‍ഷം മെയ് മാസത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തത്. പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരയെ വിവാഹം കഴിച്ചത്.


പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അവള്‍ക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തതെന്നും പ്രതി അവകാശപ്പെട്ടു. തന്നെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷിച്ചാല്‍ ഇരയ്ക്കും കുട്ടിക്കും ദോഷം സംഭവിക്കുമെന്നും സമൂഹത്തില്‍ അംഗീകരിക്കപ്പെടില്ലെന്നും അയാള്‍ അവകാശപ്പെട്ടു. എഫ്ഐആര്‍ തള്ളുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.


മുസ്ലീം ആചാരങ്ങളും മതവും അനുസരിച്ചാണ് വിവാഹം നടന്നതെന്ന് പ്രതിയും ഇരയായ പെണ്‍കുട്ടിയും പറയുന്നുണ്ടെങ്കിലും, ആ സമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയായിരുന്നു പ്രായം എന്നതാണ് വസ്തുതയെന്ന് ഹൈക്കോടതി പറഞ്ഞു.

Advertisment