വിവാഹിതയായ മകൾക്കും ആനുകൂല്യങ്ങൾക്ക് അവകാശമുണ്ട്; മധ്യപ്രദേശ് ഹൈക്കോടതിയുടെ സുപ്രധാന വിധി

വിവാഹിതയാണെന്ന പേരില്‍ ഒരു മകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ജബല്‍പൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്റെ ഏക നിയമപരമായ അവകാശി വിവാഹിതയായ മകളാണെങ്കില്‍, അവര്‍ക്ക് എക്സ് ഗ്രേഷ്യ, ലീവ് എന്‍കാഷ്മെന്റ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

Advertisment

വിവാഹിതയാണെന്ന കാരണത്താല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് വിവേക് റുഷ്യ, ജസ്റ്റിസ് പ്രദീപ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.


നര്‍സിംഗ്പൂര്‍ ജില്ലാ കോടതിയില്‍ ഡ്രൈവറായിരുന്ന പ്രഭാത് കുമാര്‍ നംദേവിന്റെ മകള്‍ പ്രസന്ന നംദേവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. 2024 മെയ് 4-ന് സര്‍വീസിലിരിക്കെയാണ് പ്രഭാത് കുമാര്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഏക അവകാശി പ്രസന്നയായിരുന്നു.


പിതാവിന്റെ സര്‍വീസ് റെക്കോര്‍ഡുകളില്‍ നോമിനിയായി രേഖപ്പെടുത്തിയിരുന്നതും മകളുടെ പേരായിരുന്നു. എന്നാല്‍, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയ അധികൃതര്‍ എക്സ് ഗ്രേഷ്യയും ലീവ് എന്‍കാഷ്മെന്റും നല്‍കാന്‍ തയ്യാറായില്ല.

1972 നവംബറിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം എക്സ് ഗ്രേഷ്യ ആനുകൂല്യങ്ങള്‍ ഭാര്യയ്‌ക്കോ, മൂത്ത മകനോ അല്ലെങ്കില്‍ അവിവാഹിതയായ മൂത്ത മകള്‍ക്കോ മാത്രമേ നല്‍കാനാവൂ എന്നായിരുന്നു അധികൃതരുടെ വാദം. പ്രസന്ന വിവാഹിതയാണെന്ന കാരണത്താല്‍ ഈ ആനുകൂല്യം നല്‍കാനാവില്ലെന്ന് അവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

വിവാഹിതയാണെന്ന പേരില്‍ ഒരു മകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.


'മരിച്ച ഉദ്യോഗസ്ഥന്റെ ഏക നിയമപരമായ അവകാശി വിവാഹിതയായ മകളാണെങ്കില്‍, അവള്‍ക്ക് അര്‍ഹമായ തുക നിഷേധിക്കാന്‍ കഴിയില്ല. അത്തരം തുകകള്‍ ഉദ്യോഗസ്ഥന്റെ നിയമപരമായ അവകാശികള്‍ക്ക് തന്നെ നല്‍കണം.'- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.


ഹര്‍ജിക്കാരിക്ക് ലഭിക്കാനുള്ള എക്സ് ഗ്രേഷ്യ, ലീവ് എന്‍കാഷ്മെന്റ് തുകകള്‍ 60 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവാഹിതരായ സ്ത്രീകള്‍ക്കും പിതാവിന്റെ സ്വത്തിലും ആനുകൂല്യങ്ങളിലും തുല്യ അവകാശമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ വിധി.

Advertisment