വാട്ട്‌സ്ആപ്പ് ചാറ്റുകൾ മാത്രം വിവാഹമോചനത്തിന് ആധാരമാക്കാനാവില്ല; നാസിക് കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി

ഭാര്യ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും, മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനെയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവ് ആരോപിച്ചു.

New Update
Untitled

മുംബൈ: വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.

Advertisment

പ്രതിഭാഗമായ ഭാര്യയുടെ വാദം കേള്‍ക്കാതെയും അവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെയും ഏകപക്ഷീയമായി വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.


നാസിക് കുടുംബ കോടതിയാണ് നേരത്തെ ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി അംഗീകരിച്ചത്. ദമ്പതികള്‍ തമ്മിലുള്ള വാട്ട്സ്ആപ്പ്, എസ്എംഎസ് സന്ദേശങ്ങള്‍ പരിശോധിച്ച കോടതി, ഭാര്യ ഭര്‍ത്താവിനോട് ക്രൂരത കാണിച്ചതായി വിലയിരുത്തി.


ഭാര്യ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും, മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനെയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്നതും മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നതും മാനസിക ക്രൂരതയാണെന്ന് നിരീക്ഷിച്ച കോടതി, വിവാഹമോചനം അനുവദിക്കുകയായിരുന്നു.


നാസിക് കോടതിയുടെ ഈ നടപടിയെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്രൂരത ആരോപിക്കപ്പെടുമ്പോള്‍, അത് ചെയ്‌തോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഭാര്യയുടെ വിശദീകരണം കൂടി കോടതി കേള്‍ക്കേണ്ടതുണ്ട്. അവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ഡിജിറ്റല്‍ സന്ദേശങ്ങളെ മാത്രം വിവാഹമോചനത്തിനുള്ള ഏക തെളിവായി കാണാനാവില്ല. സന്ദേശങ്ങളുടെ പശ്ചാത്തലം വിശദീകരിക്കാനും തെളിവുകളെ വെല്ലുവിളിക്കാനും ബന്ധപ്പെട്ട കക്ഷിക്ക് അവകാശമുണ്ട്.

കേസ് വീണ്ടും പരിഗണിക്കാനായി നാസിക് കുടുംബ കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. ഭാര്യയ്ക്ക് അവരുടെ ഭാഗം വിശദീകരിക്കാനും തെളിവുകള്‍ ഹാജരാക്കാനും അവസരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Advertisment