ന്യൂഡൽഹി: ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ സ്വീകരിച്ച വ്യക്തികളിൽ ഏതാണ്ട് മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഗവേഷകരുടെ ഒരു സംഘമാണ് പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്ത 926 പേരിൽ 50 ശതമാനവും തുടർന്നുള്ള കാലയളവിൽ അണുബാധയെക്കുറിച്ച് പരാതിപ്പെട്ടു. കൂടുതലും ശ്വാസകോശ സംബന്ധമായ അണുബാധയായിരുന്നു. സ്ട്രോക്ക്, ഗില്ലിൻ-ബാരെ സിൻഡ്രോം എന്നിവ ഒരു ശതമാനം വ്യക്തികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. സ്പ്രിംഗർ നേച്ചർ ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് നിർമാതാക്കളായ ആസ്ട്രസെനക്ക നേരത്തെ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊവാക്‌സിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടും പുറത്തുവരുന്നത്.
സുരക്ഷിതവും വിജ്ഞാനപ്രദവും അന്വേഷക പക്ഷപാതിത്വം ഒഴിവാക്കുന്നതുമായിരിക്കാൻ സുരക്ഷയെ കുറിച്ചുള്ള ഇത്തരമൊരു പഠനത്തിന് വിവിധ ഡാറ്റാ പോയിൻ്റുകൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു.