ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ പരീക്ഷ എഴുതാൻ പോവുകയായിരുന്ന ദലിത് വിദ്യാർത്ഥിക്കുനേരെ ആക്രമണം. 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്.
മൂന്ന് ആൺകുട്ടികൾ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാതി സംഘർഷമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിച്ചു.
കബഡി മത്സരത്തിൽ ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ അടങ്ങിയ ടീമിനെ തന്റെ മകന്റെ ടീം തോൽപ്പിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർത്ഥിയുടെ കുടുംബം പറഞ്ഞു