മുംബൈ: മുംബൈയിൽ ഭാര്യയും ബന്ധുവും ചേര്‍ന്ന് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നിഷാന്ത് ത്രിപാഠി(41) ആണ് ആത്മഹത്യ ചെയ്തത്.
തന്റെ കമ്പനിയുടെ വെബ്‌സൈറ്റിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഭാര്യയും അവരുടെ ബന്ധുവായ സ്ത്രീയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ സഹാറ ഹോട്ടലിൽ മുറിയെടുത്തതായിരുന്നു നിഷാന്ത്. തുടർന്ന്, തന്നെ ശല്യപ്പെടുത്തരുതെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് ശേഷവും നിഷാന്തിനെ പുറത്തുകാണാതായതോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോലീസിൽ അറിയിക്കുകയും ചെയ്തു.
നിഷാന്തിന്റെ അമ്മയും വനിതാ അവകാശ പ്രവര്‍ത്തകയുമായ നീലം ചതുര്‍വേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് ഭാര്യ അപൂര്‍വ പരീഖിനും അമ്മായി പ്രാര്‍ത്ഥന മിശ്രയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.