/sathyam/media/media_files/2025/09/11/photos262-2025-09-11-09-10-03.jpg)
ന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭം ശമിച്ചതിനെത്തുടർന്ന് കാഠ്മണ്ഡുവിലേക്ക് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു.
ഇന്ത്യൻ എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു. നേപ്പാളിലേക്ക് ഇന്നുമുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനികൾ സൂചിപ്പിച്ചു.
പ്രക്ഷോഭം അക്രമാസക്തമായതോടെ, നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ ചെവ്വാഴ്ചയും ബുധനാഴ്ചയും റദ്ദാക്കിയിരുന്നു.
സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്ത കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം ഇന്നലെ വൈകീട്ട് തുറന്നു. നേപ്പാളിലേക്ക് അധിക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു.
ഇതിന് കേന്ദ്ര വ്യാമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. വിമാന ചാർജ് വർധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്നും നാളെയും ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
നേപ്പാളിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 2025 സെപ്റ്റംബർ 17 വരെ നേപ്പാളിലേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവർക്ക്, യാത്രാ തീയതി പുനഃക്രമീകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
നിരക്ക് വ്യത്യാസം പൂർണ്ണമായും ഒഴിവാക്കുന്നതാണ്. ബുക്കിങ്ങുകൾ റദ്ദാക്കുന്നവർക്ക് പൂർണ്ണമായ റീഫണ്ട് ലഭിക്കുമെന്നും എയർലൈൻസ് അറിയിച്ചു.
ജെൻ സി പ്രക്ഷോഭത്തെത്തുടർന്ന് കലാപകലുഷിതമായ നേപ്പാളിൽ സ്ഥിതിഗതികൾ ശാന്തമാകുന്നു. രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തതിനു പിന്നാലെ പ്രക്ഷോഭകാരികളുമായി കരസേന മേധാവി ചർച്ച നടത്തി.
സൈന്യവുമായുള്ള ചർച്ചകൾക്ക് പ്രക്ഷോഭകാരികൾ നിർദേശിച്ച മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയുമായും സേനാ മേധാവി ചർച്ച നടത്തി.
ഇടക്കാല സർക്കാരിനെ നയിക്കണമെന്ന് സേനാ മേധാവി സുശീല കർകിയോട് ആവശ്യപ്പെട്ടു. യുവജന പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവെച്ചിരുന്നു.