/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വാദത്തിൽ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണത്തിനു പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും രാഹുൽ പറഞ്ഞതെല്ലാം വ്യാജമെന്നാണ് കമ്മീഷൻ നിലപാട്.
ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും.
രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉയർത്തിയ ആരോപണങ്ങൾക്ക് വളരെ വേഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിരുന്നു.
എന്നാൽ, ഈ പ്രതികരണത്തിന് പിന്നാലെയും രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.
വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനാകില്ല. രാഹുൽ ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്.
അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ പറയുന്നു.
അതിനിടെ വിശദീകരണവുമായി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനുമെത്തി. 2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
2022 ഡിസംബറിൽ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു.
ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തി.
തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തുവെന്നും കമ്മിഷൻ പറഞ്ഞു. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ സിങ് ആയിരിക്കും എസ്.ഐ.ടിയുടെ തലവൻ എന്നാണ് റിപ്പോർട്ട്.