/sathyam/media/media_files/2025/09/19/justice-indu-malhothra-2025-09-19-20-40-26.jpg)
ന്യൂഡൽഹി: സന്നിധാനത്തെ ശ്രീകോവിലിന്റെ സ്വർണ്ണപ്പാളിയുടെ തൂക്ക വിവാദങ്ങൾക്കിടെ പമ്പയിൽ നാളെ നടക്കുന്ന അയ്യപ്പസംഗമത്തിന് ബദലായി ഡൽഹിയിൽ അയ്യപ്പസംഗമം സംഘടിപ്പിച്ച് സംഘപരിവാർ അനുകൂല സംഘടനകൾ.
വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ ബദൽ അയ്യപ്പസംഗമം നടത്തുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ഇടത് സർക്കാരിനെ നിലപാടുകളെ നിശിതമായി വിമർശിച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
നാളെ വൈകിട്ട് ആർ.കെ പുരം അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര അയ്യപ്പജ്യോതി തെളിയിക്കും. ശബരിമല സ്ത്രീപ്രവേശനത്തിൽ വിയോജന വിധി എഴുതിയ ജഡ്ജിയാണ് ഇന്ദുമൽഹോത്ര.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി എസ്.എൻ.ഡി.പി ഘടകവും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്നതിനിടയിലാണ് ഡൽഹിയിലെ പരിപാടിക്ക് എസ്.എൻ.ഡി.പി ഡൽഹി ഘടകം പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പരിപാടിയിൽ ഡൽഹിയിലെ മരന്തിമാരും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇടത് സർക്കാർ അയ്യപ്പ സംഗമവുമായി രംഗത്തിറങ്ങിയതെന്നാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പ്രധാന ആരോപണം. എന്നാൽ അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്ന് പറയുന്ന സർക്കാർ ഭക്തരുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
വരാനിരിക്കുന്ന നിർണായകമായ രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സി.പി.എം നടത്തുന്ന നാടകമാണിതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അയ്യപ്പ സംഗമത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമുയർത്തി കാര്യങ്ങൾ വിശദീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.