/sathyam/media/media_files/2025/09/29/photos391-2025-09-29-19-46-04.jpg)
ഡൽഹി: പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസിന്റെയും പിന്തുണയുള്ള സായുധ ഗുണ്ടകൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
മാർക്കറ്റുകൾ, കടകൾ, പ്രാദേശിക ബിസിനസുകൾ എന്നിവ പൂർണ്ണമായും അടച്ചിടുകയും ഗതാഗത സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു.
പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
സംവരണം പ്രാതിനിധ്യ ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. 70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടത്തിന് മിർ മുന്നറിയിപ്പും നൽകി. പണിമുടക്കിനെ 'പ്ലാൻ എ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും അധികാരികൾ ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പ്ലാൻ ഡി' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങളോട് പാകിസ്ഥാൻ ഭരണകൂടെ കടുത്ത നിലപാട് സ്വീകരിച്ചു. പിഒകെ പട്ടണങ്ങളിലൂടെ ആയുധധാരികളായ പട്രോളിംഗ് സംഘം ഫ്ലാഗ് മാർച്ചുകൾ നടത്തിയതായും അയൽരാജ്യമായ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ കൊണ്ടുവന്നതായും പാക് വാർത്താ വെബ്‌സൈറ്റ് ഡോൺ പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 1,000 സൈനികരെ കൂടി അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇന്റർനെറ്റ് നിയന്ത്രിച്ചു.