/sathyam/media/media_files/2025/10/01/photos86-2025-10-01-20-48-19.png)
ന്യൂഡൽഹി: കേന്ദ്ര ​ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനവിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.
2025 ഒക്ടോബർ ഒന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനത്തിന് പുറമെയായിരിക്കും വർധനവ്.
ഈ വർഷത്തെ രണ്ടാമത്തെ വർധനവാണിത്. 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 33,000 രൂപയിൽ നിന്നും ഇനിമുതൽ 34,800 രൂപ അധിക ഡിഎ ആയി ലഭിക്കും.
മന്ത്രിസഭാ തീരുമാനപ്രകാരമുള്ള പുതിയ വർധനവ് 49.19 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.72 ലക്ഷം പെൻഷൻകാർക്കും ​ഗുണം ചെയ്യും. വിലക്കയറ്റം നികത്താനാണ് പുതിയ തീരുമാനമെന്ന് പ്രസ് ഇൻഫർമേഷൻ പറഞ്ഞു.
ഡിയർനസ് അലവൻസിലും ഡിയർനസ് റിലീഫിലും വന്ന വർധനവ് മൂലം പ്രതിവർഷം 10,083.96 കോടി രൂപയിലധികം സർക്കാറിന് ചെലവ് വരുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മന്ത്രിസഭാ യോ​ഗത്തിലെടുത്ത തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശിപാർശ പ്രകാരമാണ് വർധനവ്.
ഈ വർഷം മാർച്ചിൽ മന്ത്രിസഭ രണ്ട് ശതമാനം ക്ഷാമബത്ത വർധിപ്പിച്ചിരുന്നു. ഇതോടെ 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിരക്ക് 55 ശതമാനമായി.