/sathyam/media/media_files/2026/02/13/1001656755-2026-02-13-11-45-52.jpg)
ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ നോട്ടീസ് നൽകി.
സഭയുടെ മറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് അദ്ദേഹം നോട്ടീസ് സമർപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗ്ഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്.
എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ്
ഭരണഘടന നിർമ്മാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്.
ഈ വസ്തുത നിലനിൽക്കെ, ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും
ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ഭരണഘടന നിർമ്മാണ സമിതിയെടുത്ത തീരുമാനം ഏകപക്ഷീയമായി തിരുത്താനാണ് ജനുവരി 28-ലെ ഈ ഉത്തരവിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us