ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു. ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ആറുപേർ പിടിയിലായത്

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

New Update
9afp52bo_terror-plot_625x300_22_February_26

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട എട്ടു ഭീകരര്‍ പിടിയില്‍. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 

Advertisment

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ, ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസാനുര്‍ റഹ്മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിട്ടന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നീ ആറ് പേരെ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 

രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്.

വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ താമസിച്ചു വന്നിരുന്നത്. പ്രതികളില്‍ നിന്നും എട്ടു മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ അറസ്റ്റിലായവരെ ഡല്‍ഹി പൊലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും, ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്‌ഫോടനം നടത്താന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

ഫെബ്രുവരി 6 ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പ്രതികാരമെന്ന നിലയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഇഡി സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment