ന്യൂഡൽഹി: വൻ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് 2000 കോടി രൂപ മൂല്യം വരുന്ന കൊക്കെയിൻ. ഏകദേശം 200 കിലോഗ്രാം ലഹരിമരുന്നാണ് രമേഷ് നഗറിലെ ഒരു ഗോഡൗണിൽനിന്ന് പിടികൂടിയത്. ജി.പി.എസ് സിഗ്നൽ ട്രാക്ക് ചെയ്താണ് പോലീസ് ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തത്. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് അമൃത്‌സര്‍, ചെന്നൈ എന്നിവിടങ്ങളിൽനിന്നായി നാലുപേർ പിടിയിലായിരുന്നു. തുഷാർ ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), ഭറത് കുമാർ ജെയിൻ (48) എന്നിവരാണ് അവർ. ഇക്കൂട്ടത്തിലുണ്ടായിരുന്ന യുപി ഹാപുർ സ്വദേശി അഖ്ലാഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന് സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.