ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യോമ - റെയിൽ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടൽ മഞ്ഞ് ബാധിച്ചു.
ഡൽഹി വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്.ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു.
പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായി. ഡൽഹി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്.
അമൃത്‌സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽ മഞ്ഞ് സർവീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡൽഹിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.