ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഏഴ് എംഎൽഎമാർ പാർട്ടിയിൽ നിന്നു രാജിവച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂൺ (ബിജ്വാസൻ), നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), എന്നിവരാണ് രാജിവെച്ച എംഎൽഎമാർ. ഫെബ്രുവരി 5നാണ് ഡൽഹി തെരഞ്ഞെടുപ്പ്.
നരേഷ് യാദവിനെ ഖുർ ആനെ അപമാനിച്ച കേസിൽ പഞ്ചാബ് കോടതി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. മെഹ്റൗലിയിൽ നരേഷിനു പകരം മഹേന്ദർ ചൗധരിയെയാണ് എഎപി സ്ഥാനാർഥിയായി തീരുമാനിച്ചത്.
ഇതിൽ പ്രതിഷേധിച്ചാണ് നരേഷിന്റെ രാജി. സത്യസന്ധ രാഷ്ട്രീയമെന്ന പാർട്ടി നയത്തിനു ഇടിവു വന്നെന്ന് നരേഷ് അയച്ച കത്തിൽ പറയുന്നു.