ഡൽഹി: സ്വകാര്യ മേഖലയിലെ ജോലി സമയ വർധന ഉൾപ്പെടെ നിർദേശിച്ച് സാമ്പത്തിക സർവേ. ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ നിയമത്തിൽ മാറ്റം വരുത്താൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.
ആഴ്ചയിൽ 70 മുതൽ 90 മണിക്കൂർ വരെ ജോലി ചെയ്യണമെന്ന കോർപറേറ്റുകളുടെ അഭിപ്രായം വിവാദമായി തുടരുന്നതിനിടെയാണ് സാമ്പത്തിക സർവേയിലും വിഷയം കടന്നുവന്നിരിക്കുന്നത്.
ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നല്ലതല്ലെന്ന് സർവേയിൽ പറയുന്നു. ആഴ്ചയിൽ 48 മണിക്കൂർ ജോലി സമയം എന്നത് കണക്കാക്കുന്നതിൽ ഇളവുനൽകണമെന്നതാണ് പ്രധാന ആവശ്യം.
ഫാക്ടറി നിയമത്തിലും ഓവർ ടൈം നിയമത്തിലും മാറ്റം വേണം. ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകല്പന ചെയ്ത തൊഴിൽ നിയന്ത്രണങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ ബാധിക്കുന്നതായും ഇത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തവരുമായി ആഗോള വിപണികളിൽ അന്തരം സംഭവിക്കുന്നുവെന്നും സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
സർവേ നിർദേശം അംഗീകരിക്കുകയാണെങ്കിൽ എട്ട് മണിക്കൂർ ജോലിസമയത്തിലുൾപ്പെടെ മാറ്റങ്ങൾ വന്നേക്കും.
അതേസമയം ആഴ്ചയിൽ 60 മണിക്കൂറില ധികം ജോലി ചെയ്യുന്നത് ഗുരുതരമായ മാസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സാമ്പത്തിക സർവേയിലുണ്ട്. അന്താരാഷ്ട്രതലത്തിൽ നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നത് മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഒരു ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം വളരെ വെല്ലുവിളികൾ നിറഞ്ഞതാകുമെന്ന് സാപിയൻ ലാബ്‌സ് സെൻ്റർ ഫോർ ഹ്യൂമൻ ബ്രയ്ൻ ആൻ്റ് മൈൻഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ചെലവഴിക്കുന്ന മണിക്കൂറുകൾ കണക്കിലെടുത്താണ് പലരും അനൗദ്യോഗികമായി ഉല്പാദനക്ഷമത വിലയിരുത്തുന്നത്. എന്നാൽ ആഴ്ചയിൽ 55-60 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും വിഷയത്തിൽ സംയുക്ത നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി, ജോലിസ്ഥലത്തെ സംസ്മാരം, കുടുംബബന്ധങ്ങൾ തുടങ്ങിയവ പ്രതിമാസം രണ്ടോ മൂന്നോ തൊഴിൽ ദിനം നഷ്ടപ്പെടുത്തിയേക്കാമെന്നും പഠനത്തിൽ പറയുന്നു.
ജോലി ചെയ്യുന്ന മണിക്കൂറുകൾ മാത്രമല്ല മേലുദ്യോഗസ്ഥരുടെ സമീപനം, ജോലി സാഹചര്യം തുടങ്ങിയ കാരണങ്ങൾ നാലോ അഞ്ചോ തൊഴിൽദിനങ്ങൾ നഷ്ടമാകാൻ കാരണമാകുന്നുവെന്നും പഠനങ്ങൾ പുറത്തു വന്നിരുന്നു.
വിഷാദവും ഉത്കണ്ഠയും മൂലം പ്രതിവർഷം 1,200 കോടി തൊഴിൽദിനങ്ങളും ഒരു ലക്ഷം കോടി ഡോളറിന്റെ നഷ്ടവും സംഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.