ഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു. 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് വനിതാ സംഘത്തെ നയിച്ച സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അസിസ്റ്റന്റ് കമാൻഡന്റ്റ് പൂനം ഗുപ്തയാണ് വധു.
രാഷ്ട്രപതി ദ്രൗപദി മുർമു വിവാഹത്തിന് അനുമതി നൽകിയതോടെയാണ് അപൂർവ വിവാഹത്തിന് രാഷ്ട്രപതി ഭവൻ സാക്ഷിയാവുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിലായിരിക്കും വിവാഹം.
വിവാഹചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാകും പ്രവേശനം ലഭിക്കുക. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിലവിൽ രാഷ്ട്രപതി ഭവനിൽ പേഴ്സണൽ സെക്യൂരിറ്റി ഓഫിസർ തസ്തികയിലാണ് മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ നിന്നുള്ള പൂനം ഗുപ്ത ജോലി ചെയ്യുന്നത്. ജമ്മുകശ്മീരിൽ അസിസ്റ്റന്റ്റ് കമാൻഡന്റായ അവ്നീഷ് കുമാറാണ് വരൻ.
പൂനത്തിൻ്റെ ജോലിമികവിൽ ആകൃഷ്ടയായ രാഷ്ട്രപതി ദ്രൗപതി മുർമു വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് പൂനം ഗുപ്ത. 2018ൽ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്കോടെയായിരുന്നു പാസായത്.
അച്ഛൻ രഘുവീർ ഗുപ്ത നവോദയ വിദ്യാലയത്തിൽ ഓഫിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്നു. ബിഹാറിലെ തീവ്ര നക്സൽ ബാധിത മേഖലകളിലും പൂനം സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രൊഫഷണൽ ചുമതലകൾക്ക് പുറമേ, സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി സമൂഹ മാധ്യമങ്ങളിലും പൂനം ഗുപ്ത സജീവ സാന്നിധ്യമാണ്.