ഡൽഹി: കേരളത്തിനുള്ള റെയിൽവേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 15742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകൾ നവീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും പുതുതായി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.
നൂറ് കിലോ മീറ്റർ ദൂരപരിധിയിലാവും നമോ ഭാരത് ട്രെയിൻ സർവീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സർവീസ് നടത്തുമെന്നും അശ്വനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റെയിൽവേ സുരക്ഷക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേക്കായി നീക്കി വെച്ചത്.
17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയും നൽകിയിരുന്നു.