ഡൽഹി: വെബ്സൈറ്റുകളിൽ നിന്ന് തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ.
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ തന്നെക്കുറിച്ചുള്ള വ്യാജവാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഗൂഗിൾ, ബോളീവുഡ് ടൈംസ്, മറ്റ് വെബ്സൈറ്റുകൾ എന്നിവയോട് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ഏപ്രിൽ 20ന് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് യുട്യൂബിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചില വെബ്സൈറ്റുകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ആരാധ്യ രണ്ടാമതും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാർച്ച് 17ന് കോടതി കേസ് പരിഗണിക്കും.
സെലിബ്രിറ്റിക്ക് മാത്രമല്ല എല്ലാവർക്കും അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.